സൗദിയില്‍ ജോലി തേടി അലയുന്ന വിദേശികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്

single-img
11 August 2017

സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. വിവിധ സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലാണ് രാജ്യത്ത് നിലവില്‍ അന്‍പത്തി മൂവായിരത്തിലധികം വിദേശികള്‍ ജോലി തേടി അലയുന്നുണ്ടെന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. അല്‍ ഇഖ്തിസാദിയ്യ ഉള്‍പ്പെടെയുള്ള ചില പ്രമുഖ മാധ്യങ്ങള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

രാജ്യത്തെ തൊഴില്‍ രഹിതരില്‍ 93 ശതമാനം സ്വദേശികളും ഏഴ് ശതമാനം വിദേശികളുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴിലന്വേഷകരായുള്ള 7,76,000 പേരില്‍ 7,23,000 പേര്‍ സ്വദേശികളും ബാക്കി വിദേശികളുമാണ്.

2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി നഷ്ടപ്പെട്ട വിദേശികളില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണവുമാണ് ഇത്രയധികം വിദേശികള്‍ തൊഴില്‍ രഹിതരാവാനുള്ള പ്രധാന കാരണം.

തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിച്ചുവെങ്കിലും വിദേശ റിക്രൂട്ടിങില്‍ ഈ കാലയളവില്‍ കുറവൊന്നും വന്നിട്ടില്ല. 2016 അവസാനത്തില്‍ രാജ്യത്ത് എഴുപത്തി ആറ് ലക്ഷത്തി തൊണ്ണൂറായിരം വിദേശി ജോലിക്കാരാണ് ഉണ്ടായിരുന്നത്. 2017ല്‍ ഇത് എഴുപത്തി ഏഴ് ലക്ഷത്തി നാല്‍പതിനായിരമായി ഉയര്‍ന്നു. പുതിയ റിക്രൂട്ടിങാണ് വിദേശി ജോലിക്കാരുടെ വര്‍ധനവിന് കാരണം.

അതേസമയം വിദേശി ജോലിക്കാരുടെയും കുടുംബങ്ങളുടെയും ഒഴിച്ചുപോക്ക് കഴിഞ്ഞ മാസങ്ങളില്‍ ശക്തമായിട്ടുണ്ട്. 2016 അവസാനത്തില്‍ രാജ്യത്തുണ്ടായിരുന്ന ഒരു കോടി എണ്‍പത്തി എട്ട് ലക്ഷം വിദേശികള്‍ 2017 ആദ്യപാദത്തില്‍ ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷം ആയി കുറഞ്ഞിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.