‘പ്രചരിച്ചതൊന്നും സത്യമല്ല’: വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരണവുമായി നടി രംഭ

single-img
11 August 2017

അടുത്തകാലത്ത് ഏറെ പ്രചരിച്ച വാര്‍ത്തയായിരുന്നു സര്‍ഗം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടി രംഭയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍. രംഭ ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നും ഇടയ്ക്ക് ഒത്തു തീര്‍പ്പിന് ശ്രമിച്ചുവെന്നും ഒന്നിച്ച് ജീവിക്കണമെന്നാവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചു എന്നുമൊക്കയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍

താന്‍ വിവാഹ മോചിതയായി എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളൊന്നും തന്നെ സത്യമല്ലെന്നാണ് രംഭ പ്രതികരിച്ചത്. ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് അറിയില്ല. താനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം താന്‍ സുഖമായി ജീവിക്കുന്നുവെന്നും രംഭ പറഞ്ഞു.

‘വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു.

വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു. കാനഡയില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും കടന്നുപോകും,കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും നടി രംഭ പറഞ്ഞു.

രംഭയുടെ ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭന്‍ കാനഡയില്‍ ബിസിനസ്സുകാരനാണ്. 2010 ലാണ് ഇവര്‍ വിവാഹിതരായത്. ഭര്‍ത്താവിനെ ബിസിനസ്സില്‍ സഹായിക്കുന്നതിനായി രംഭയും ഏറെ നാള്‍ വിദേശത്തായിരുന്നു. ഈ സമയത്താണ് നുണക്കഥകള്‍ പ്രചരിച്ചത്. രംഭഇന്ദ്രന്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്.