പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്: എണ്ണക്കമ്പനികളുടെ ‘നിശബ്ദ കൊള്ള’

single-img
11 August 2017

ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ രാജ്യാന്തര വിലയും രൂപയുടെ പ്രതിദിന വിനിമയ മൂല്യവും കണക്കിലെടുത്ത് ദിവസം തോറും പെട്രോള്‍, ഡീസല്‍ വില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടായത് വന്‍ വര്‍ധന. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. ദിവസവും ഏതാനും പൈസയുടെ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ ഇത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നുമില്ല. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്.

കഴിഞ്ഞ ജൂണ്‍ 16 മുതലാണ് പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും പുനഃക്രമീകരിക്കുന്ന രീതി നടപ്പാക്കിയത്. തുടര്‍ന്ന് മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ ഉപഭാക്താക്കളെ സന്തോഷിപ്പിച്ചു. ജൂണ്‍ 16 മുതല്‍ തുടര്‍ച്ചയായി രണ്ടാഴ്ച വില കുറഞ്ഞു തന്നെയായിരുന്നു. പിന്നീടാണ്് ആരാലും ശ്രദ്ധിക്കപ്പെടാത്ത തരത്തില്‍ പതുക്കെ വില കൂട്ടാന്‍ തുടങ്ങിയത്.

ജൂണ്‍ 16ന് ഡല്‍ഹിയില്‍ 65.48 രൂപയായിരുന്നു പെട്രോള്‍ വില. 54.49 രൂപയായിരുന്നു ഡീസലിന്. പുതിയരീതി നടപ്പിലാക്കിയതോടെ ഉപഭോക്താക്കള്‍ക്കാണ് ഗുണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വില കുറച്ചുകൊണ്ടു വന്ന് ജൂലായ് നാലിന് പെട്രോളിന് 63.08 രൂപയും ഡീസലിന് 53.44 രൂപയുമായി മാറി.

തുടര്‍ന്ന് അഞ്ചും പത്തും പൈസ വീതം ദിവസവും വില കൂട്ടുകയായിരുന്നു. ഇന്നലത്തെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 66.96 രൂപയും ഡീസലിന് 56.81 രൂപയുമാണ് വില. അതായത് കേവലം ഒരു മാസം കൊണ്ട് പെട്രോളിന് 3.88 രൂപയും ഡീസലിന് 3.37 രൂപയും നിശബ്ദമായി വര്‍ദ്ധിപ്പിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിരിക്കുന്ന അവസരത്തിലാണ് എണ്ണക്കമ്പനികള്‍ നിശബ്ദമായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. 2013-14 കാലത്ത് അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറായിരുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോളിന് ശരാശരി 70 രൂപയും ഡീസലിന് 60 രൂപയുമായിരുന്നു നിരക്ക്. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഇതിന്റെ പകുതിയിലും താഴെയാണ്. 51.6 ഡോളറാണ് 2017ലെ ശരാശരി വില.

അപ്പോഴും ഇന്ത്യയിലെ പെട്രോള്‍ വില 66.96 രൂപയും 56.81 രൂപയുമായി തന്നെ വലിയ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇരട്ടി ലാഭമെടുത്ത് ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എണ്ണക്കമ്പനികള്‍. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ഏതാനും പൈസയുടെ വ്യത്യാസം എല്ലാ ദിവസവും വരുത്താനുള്ള തന്ത്രവും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില പുതുക്കുന്ന രീതിയായിരുന്നു രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വില നിര്‍ണയം കൂടുതല്‍ സുതാര്യമാക്കാനും രാജ്യാന്തരവിപണിയിലെ എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ ഉപഭോക്താക്കള്‍ക്ക് ഉടനടി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വില പരിഷ്‌കരണം ദിവസേനയാക്കിയത്. പക്ഷേ ഇന്ധനവില കണക്കാക്കുന്ന രീതി എത്ര തന്നെ പരിഷ്‌കരിച്ചാലും അത് എല്ലാകാലവും എണ്ണക്കമ്പനികള്‍ക്കു മാത്രം സന്തോഷമേകുന്നതാണ് എ്ന്നാണ് മുകളിലെ കണക്കുകള്‍ സുചിപ്പിക്കുന്നത്.