ന്യൂസ് 18 ചാനലിലെ തൊഴിലിട വിഷയം സ്ത്രീപീഡനവും ദളിത് പീഡനവുമാക്കുന്നതിനു പിന്നിൽ സംഘപരിവാർ? ലക്ഷ്യം സനീഷും ലല്ലുവും

single-img
11 August 2017

ന്യൂസ് 18 കേരളം ചാനലിലെ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച വിഷയം സ്ത്രീപീഡനവും ദളിത് പീഡനവുമായി ചിത്രീകരിക്കാനും ചില മാധ്യമപ്രവർത്തകരെ അതിൽപ്പെടുത്തുവാനും ആസൂത്രിതമായ ശ്രമം നടക്കുന്നതായി ആരോപണം. ചാനലിന്റെ പാനൽ പ്രൊഡ്യൂസർ ആയി ജോലി ചെയ്തിരുന്ന യുവതിയാണു ഇന്നലെ വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു: പ്രേരണയായത് പിരിച്ചുവിടൽ നോട്ടീസെന്ന് ആരോപണം

തൊഴിലിടത്തെ മാനസികപീഡനമാണു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണു ആരോപണം. അമിത അളവിൽ മരുന്നുകൾ കഴിച്ച് അവശനിലയിലായ യുവതിയെ ഇന്നലെ വൈകിട്ടോടെ ചാക്ക ഈഞ്ചക്കലിലുള്ള അനന്തപുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ചാനലിലെ പ്രമുഖരായ ചില മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ച് വ്യാപകമായ സൈബർ ആക്രമണവും വ്യാജവാർത്തകളും സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്. ഒരു സാധാരണ തൊഴിൽ പ്രശ്നത്തെ സ്ത്രീപീഡനമായും ദളിത് പീഡനമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.

ഇടതുപക്ഷത്തിനനുകൂലമായും സംഘപരിവാറിനെതിരായും സമൂഹമാധ്യമങ്ങളിൽ നിലപാടുകളെടുക്കുന്ന ലല്ലു ശശിധരൻ, സനീഷ് എന്നിവരാണു പ്രധാനമായും സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുന്നത്. നിലവിലെ കേസിൽ മാനേജ്മെന്റ് പ്രതിനിധി എന്ന നിലയിൽ ലല്ലു പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ താൻ ഈ യുവതിയോട് ഔദ്യോഗിക കോൺഫറൻസുകളിലല്ലാതെ സംസാരിച്ചിട്ടുപോലുമില്ലെന്നാണു ലല്ലുവിന്റെ വിശദീകരണം.

ഇരുനൂറോളം ജീവനക്കാരുള്ള ന്യൂസ് 18 കേരളം ചാനൽ തങ്ങളുടെ സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായ പ്രെഫോമൻസ് റിവ്യൂ നടത്തിയതിനു ശേഷം ഇതിൽ പതിനെട്ട് പേർക്ക് പിരിച്ചുവിടാ‍നുള്ള നോട്ടീസ് നൽകിയിരുന്നു. രണ്ടുമാസത്തെ നോട്ടീസ് പീരിയഡ് അനുവദിച്ചുകൊണ്ടാണു ഇത് ചെയ്തത്. ഇതിൽത്തന്നെ പലർക്കും തങ്ങളുടെ തൊഴിലിലെ മികവു മെച്ചപ്പെടുത്തിയാൽ തിരിച്ചു കയറാനുള്ള സാധ്യതയും നോട്ടീസിലെ വ്യവസ്ഥകളിൽ ഉണ്ടായിരുന്നതായും ന്യൂസ് 18 ചാനലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ന്യൂസ് 18 ചാനലിലെ വാർത്താ അവതാരകനും സീനിയർ എഡിറ്ററുമായ സനീഷിനെതിരെ യുവതി പരാതി കൊടുത്തിരുന്നതായാണു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയതു. എന്നാൽ ജോലിയിൽ വീഴ്ചവരുത്തുന്നതിനു ഏതൊരു മേലധികാരിയും ചെയ്യുന്നതുപോലെയുള്ള ശകാരമേ സനീഷിന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ എന്ന് സഹപ്രവർത്തകർ പറയുന്നു. പ്രോഗ്രാം പ്രൊഡ്യൂസർ ചുമതലയിലിരുന്ന യുവതി, നിയമസഭാ സമ്മേളനം സംപ്രേക്ഷണം ചെയ്യുന്ന അവസരത്തിൽ  പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം ലൈവ് വന്നത് എയർ ചെയ്യാതെ പരസ്യം കാണിക്കുകയുണ്ടായി. ഇത്രയും പ്രധാനപ്പെട്ട ഒരു സംഗതിയിൽ വന്ന വീഴ്ചയെ വിമർശിച്ചുകൊണ്ട് നടത്തിയ സ്വാഭാവിക ശകാരത്തെയാണു സ്ത്രീപീഡനമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ഇത്തരം അവസരങ്ങളിൽ എഡിറ്റർമാർ ജീവനക്കാരെ ശകാരിക്കുന്നത് പത്രമോഫീസുകളിൽ സാധാരണ സംഭവമാണു.

നിലവിൽ പോലീസ് ചാർജ്ജ് ചെയ്തിരിക്കുന്ന കേസിൽ ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുമാത്രമാണു ചുമത്തിയിരിക്കുന്നത്. ഈ കേസിൽ സനീഷ് പ്രതിയുമല്ല.

യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം ആശുപത്രിയിലെത്തിയ ചില സഹപ്രവർത്തകരാണു പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചതെന്നും ഇവർ ഈ അവസരം വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും തീർക്കുന്നതിനായി ഉപയോഗിച്ചതായും ആരോപണമുണ്ട്. ഏ.ബി.വി.പിയുടെ ദേശീയ നിര്‍വാഹകസമിതി മുന്‍ അംഗമായിരുന്ന ഇപ്പോള്‍ ന്യൂസ് 18ല്‍ സീനിയര്‍ വനിതാ ജേര്‍ണലിസ്റ്റുമായ ആളും, ഇന്ത്യാ വിഷനിലെ മുന്‍ ജേണലിസ്റ്റും ബിജെപിയുടെ ഐടി സെല്ലിന്റെ പ്രധാനിയുമായ ആളുമാണു ഇതിനു ചുക്കാൻ പിടിച്ചതെന്നും ന്യൂസ് 18-നുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ബിജെപിക്കെതിരായി വരുന്ന വാർത്തകൾ കൃത്യമായി സംപ്രേക്ഷണം ചെയ്യുന്നതും റിപ്പബ്ലിക് ചാനലിലെ അർണബ് ഗോസ്വാമി അടക്കമുള്ള സംഘപരിവാർ പക്ഷപാതികളെ ആക്ഷേപഹാസ്യപരിപാടികളിലൂടെ തുറന്നുകാണിക്കുന്നതുമൊക്കെ ചാനലിന്റെ തലപ്പത്തിരിക്കുന്ന ഇടതുപക്ഷ അനുകൂലികളായ രാജീവ് ദേവരാജ്, സനീഷ്, ലല്ലു തുടങ്ങിയവരെ സംഘപരിവാർ അനുകൂലികളുടെ അപ്രീതിയ്ക്കു പാത്രമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ വധഭീഷണി മുഴക്കുന്ന വീഡിയോ വാര്‍ത്തയാക്കുന്നതിനെതിരെ മേല്‍പ്പറഞ്ഞ വനിതാ സീനിയര്‍ ജേര്‍ണലിസ്റ്റ് ഓഫീസില്‍ പ്രശ്നമുണ്ടാക്കിയത് ഏറ്റവും അവസാനത്തെ സംഭവമാണ്.

ചില ഓൺലൈൻ മാധ്യമങ്ങൾ സംഭവം സ്ത്രീപീഡനമായും ദളിത് പീഡനമായും ചിത്രീകരിച്ച് വാർത്ത പ്രസിദ്ധീകരിച്ചതും അതിനുപിന്നാലെ ബിജെപി ഐ ടി സെൽ ആസൂത്രിതമായ ക്യാമ്പയിൻ ആരംഭിച്ചതും സംശയാസ്പദമാണു. ബിജെപി ഐ ടി സെൽ ചുമതലയുള്ളയാളും ജനം ടിവി ജീവനക്കാരനുമായ ആൾ നടത്തുന്ന വായു ജിത്ത് എന്ന ഫെയ്സ്ബുക്ക് ഐഡി ഇട്ട പോസ്റ്റ് ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ സംഘപരിവാറിനെതിരായ ദളിത് പ്രശ്നമായി ഉയർത്തിയ ഇടതുപക്ഷപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഈ സംഭവം ഒരു താക്കീതാണെന്ന ഭീഷണിയാണു ഈ പോസ്റ്റിലുള്ളത്.

“വാർത്ത കുക്ക് ചെയ്യുമ്പോൾ ആലോചിക്കുക .. ചട്ടീം തവീം തീയും അത്യാവശ്യം അസംസ്കൃത വസ്തുവുമുണ്ടെങ്കിൽ ഇതൊക്കെ ആർക്കും കിട്ടുന്ന പണിയാണെന്ന് ,” പോസ്റ്റിൽ വായു ജിത്ത് പറയുന്നു.

ഹൈദരാബാദ് സർവകലാശാലയിൽ എബിവിപിയും എ‌എസ്‌എയും തമ്മിലുള്ള സ്വാഭാവികമായ സംഘർഷമായിരുന്നു തുടക്കം . സംഘർഷത്തെ തുടർന്ന്…

Posted by Vayu Jith on Thursday, August 10, 2017

ഒരു കോർപ്പറേറ്റ് മാനേജ്മെന്റ് സ്ഥാ‍പനമായ ന്യൂസ് 18 കേരളയിൽ അവരുടെ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് നടത്തിയ പിരിച്ചുവിടലുകളുടെ ഉത്തരവാദിത്തം അവിടുത്തെ മറ്റു ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനും വിഷയത്തെ വളച്ചൊടിച്ച് സ്ത്രീപീഡനമാക്കാനുമുള്ള ശ്രമങ്ങളാണു നടക്കുന്നെതെന്ന് വ്യക്തം.