“മമ്മൂട്ടിയും മോഹന്‍ലാലും കലാപത്തില്‍ നിന്നും രക്ഷിച്ചു”: പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍

single-img
11 August 2017

തിരുവനന്തപുരം: 1992ല്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തെ കലാപത്തില്‍ നിന്നും രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ഇക്കാര്യം പറയുന്നത്. വെല്ലുവിളികളെ കൂളായി നേരിടുന്നതെങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ബെഹ്‌റയുടെ മറുപടി.

1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനെ നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും വളരെ ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചത്. സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു.

ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കം ധാരാളമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും തിളങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ ആ തന്ത്രം വിജകരമായിരുന്നുവെന്നും ബഹ്‌റ പറഞ്ഞു. വെല്ലുവിളികളെ വലുതായി കാണുമ്പോള്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും എത്ര വലിയ പ്രശ്‌നങ്ങള്‍ക്കും ചിന്തിച്ചാല്‍ നിസാരമായി പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.