ഒാക്സിജൻ കിട്ടാത്തതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 കുട്ടികള്‍ മരിച്ചു. ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ തീര്‍ന്നു പോയതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. 24 മണിക്കൂറിനിടെയാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എംപിയായിരുന്ന ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പ് യോഗി ആദിത്യനാഥ് ഈ ആശുപത്രിയിലെത്തി പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്‌തി രേഖപ്പെടുത്തി മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് കൂട്ട ശിശുമരണം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സിയാണ് ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇത്.