ബാബറി മസ്ജിദ് കേസ്: അന്തിമവാദം ഡിസംബര്‍ അഞ്ചിന്

single-img
11 August 2017

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ അന്തിമവാദം ഡിസംബര്‍ അഞ്ചിന് തുടങ്ങുമെന്ന് സുപ്രീംകോടതി. അന്തിമവാദം തുടങ്ങിയാല്‍ കേസ് പിന്നീട് മാറ്റിവെക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ രണ്ട് കക്ഷിക്കാരും സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. നാല് മാസം കൂടി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. നിങ്ങള്‍ എഴ് വര്‍ഷമായി ഇതുതന്നെയല്ലെ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. തുടര്‍ന്ന് രേഖകളുടെ വിവര്‍ത്തനം നടത്തുന്നതിന് 12 ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.

അതേസമയം കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ ഒരു ഘട്ടത്തിലും സ്വാമി കക്ഷിയായിരുന്നില്ല. അപേക്ഷയെ യുപി സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ലാ വിരാജ്മാന്‍, നിര്‍മോഹി അഖാര എന്നിവരാണ് കേസിലെ കക്ഷികള്‍.