നീറ്റ് പരീക്ഷയ്ക്ക് പൊതു ചോദ്യപേപ്പര്‍ മതിയെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

single-img
10 August 2017

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കായി പ്രാദേശിക ഭാഷകളില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊതു ചോദ്യപേപ്പര്‍ തന്നെ പ്രാദേശിക ഭാഷകളിലും മതിയെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം.

പൊതു ചോദ്യപേപ്പര്‍ അല്ലാത്തതിനാല്‍ നീറ്റ് പരീക്ഷ എഴുതുന്ന 11.35 ലക്ഷം വിദ്യാര്‍ഥികളില്‍ 6.11 ലക്ഷം പേര്‍ക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കുന്ന ചോദ്യങ്ങളേക്കാള്‍ കടുപ്പമേറിയതാണ് പ്രാദേശിക ഭാഷകളിലുള്ള ചോദ്യങ്ങളെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമുള്ളത്.

നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട എന്നീ പ്രാദേശിക ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്. നീറ്റ്2017 പരീക്ഷയില്‍ ഉര്‍ദു ഭാഷ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

തുടര്‍ന്ന് കേന്ദ്രം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സി.ബി.എസ്.ഇ എന്നിവയുടെ നിലപാട് തേടി. എന്നാല്‍, ഈ വര്‍ഷത്തെ പരീക്ഷ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉര്‍ദു ഭാഷയും ഉള്‍പെടുത്താമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.