വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

single-img
10 August 2017


വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാത്സംഗത്തെ കുറിച്ചു പറയുന്ന 375 വകുപ്പില്‍ 15 വയസിനുമുകളില്‍ പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ല എന്ന് വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു.

നിലവില്‍ 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടെപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമാണ്. ഇത് ബലാത്സംഗമായി തന്നെ പരിഗണിക്കുകയും ചെയ്യും. ഭാര്യയ്ക്ക് 15 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ 18 വയസിന് താഴെയാണെങ്കിലും അത് ബലാത്സംഗമായി കണക്കാക്കില്ല.

15നും 18നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പുരുഷന് അനുമതി നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായം 18 ആയിരിക്കേ 15നും 18നും ഇടയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് സാധുത നല്‍കുന്നതിനെയാണ് സന്നദ്ധ സംഘടന ചോദ്യം ചെയ്തത്.

ഈ വിഷയം നേരത്തേ വിശദമായി ചര്‍ച്ച ചെയ്ത പാര്‍ലമെന്റ് വൈവാഹിക ബലാത്സംഗത്തെ കുറ്റകരമായി കാണാനാവില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ ഇതിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എം.ബി.ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.