സൗദിയിൽ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രം ധരിച്ചെത്തിയാൽ വിമാനത്തിൽ കയറ്റില്ല
റിയാദ്: വിമാന യാത്രകളില്‍ പൊതുവെ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് മിക്കവരും. പക്ഷേ സൗദി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഇനി രണ്ടാമതൊന്ന് ആലോചിച്ചു വേണം യാത്രയിലെ വസ്ത്രം തിരഞ്ഞടുക്കാന്‍. കാരണം വിമാനയാത്രയിലെ വസ്ത്രധാരണത്തെക്കുറിച്ച് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്‍.
സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്നാണ് എയര്‍ലൈനിന്റെ പുതിയ നിര്‍ദ്ദേശം. പുരുഷന്‍മാര്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നതിനും കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്നും എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം, ഇറുകിയ വസ്ത്രം എന്നിങ്ങനെ സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണമെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. പുരുഷന്‍മാര്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നത് മോശമായും കമ്പനി അഭിപ്രായപ്പെടുന്നു.
‘ഇത് ഒരു വിമാനക്കമ്പനിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നിയമമല്ല. ലോകത്തിലെ എല്ലാ വിമാനക്കമ്പനികളും വിവിധ രീതിയിലുള്ള വസ്ത്രധാരണ രീതി നടപ്പിലാക്കുന്നു’ എന്നായിരുന്നു പുതിയ നിര്‍ദ്ദേശത്തെക്കുറിച്ച് സൗദി വിനോദസഞ്ചാര, ആരോഗ്യ വകുപ്പിലെ മുന്‍ മേധാവി അലി അല്‍ ഖാംദിയുടെ പ്രതികരണം
കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വ്യാപകമാണ്. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ ഇതൊരു ബുദ്ധിമുട്ടായിരിക്കുമെന്ന് ചിലര്‍ ആരോപിച്ചു. നിയമത്തെ കുറിച്ച് അറിവില്ലാത്തവര്‍ വിമാനത്താവളത്തില്‍ വെച്ച് പുതിയ വസ്ത്രം വാങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. ചിലര്‍ യാത്ര പോലും റദ്ദാക്കുന്നു.
അതേസമയം, പല വിദേശയാത്രികരുടെ കാര്യത്തിലും ഈ വസ്ത്രധാരണ നിയമം നടപ്പിലാക്കുന്നില്ല എന്ന് ഫോട്ടോകള്‍ സഹിതം പോസ്റ്റ് ചെയ്തവരുമുണ്ട്. എന്നാല്‍ സൗദി എയര്‍ലൈന്‍സിന്റെ ഭാഗത്തുനിന്നുള്ള നല്ലൊരു നടപടിയാണിതെന്ന അഭിപ്രായമുള്ളവരും സമൂഹമാധ്യമങ്ങളില്‍ കുറവല്ല.