ബ്ലൂവെയില്‍ അല്ല അതുക്കും മേലെ ‘മറിയം’: അപകടകരമായ മറ്റൊരു ഗെയിം കൂടി

single-img
10 August 2017


ദുബൈ: കളിയുടെ അവസാനം കളിക്കുന്നയാളെ ആത്മഹത്യയിലേക്ക് നയിക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയിലിന് ശേഷം അപകടകരമായ മറ്റൊരു ഓണ്‍ലൈന്‍ ഗെയിംകൂടി പ്രചാരത്തിലായിരിക്കുകയാണ്. മറിയം സല്‍മാന്‍ അല്‍ ഹര്‍ബി എന്നയാള്‍ വികസിപ്പിച്ച ‘മറിയം’ എന്നു പേരിട്ടിരിക്കുന്ന ഈ ഗെയിം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ വ്യാപകമാകുന്നത്.

ബ്ലൂവെയില്‍ പോലെത്തന്നെ അപകടകരമായ ഒരു ഇന്ററാക്ടീവ് ഗെയിമാണ് മറിയവും. കളിക്കുന്നയാളിന്റെ മാനസിക നിലയെ സ്വാധീനിക്കാന്‍ ഈ ഗെയിമിനാകുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. ഗെയിം കളിക്കാന്‍ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടത് ആവശ്യമായതിനാല്‍ ഇത് സ്വകാര്യതയെ ബാധിക്കുമെന്നും ഈ ഗെയിം നിരോധിക്കണമെന്നുമാണ്് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.

ബ്ലൂവെയിലിലേതു പോലെത്തന്നെ ഒന്നിന് പിറകെ ഒന്നായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി വേണം ഈ ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകേണ്ടത്. വെള്ള തലമുടിയുള്ള പെണ്‍കുട്ടി(മറിയം) കറുത്ത ബാക്ഗ്രൗണ്ടില്‍ നില്‍ക്കുന്ന ഒരല്‍പ്പം പേടിപ്പെടുത്തുന്ന ചിത്രമാണ് ഗെയിമിന്റെ തുടക്കം. പിന്നീട് മറിയം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഗെയിമര്‍ ഉത്തരം പറയണം.

ഈ സംഭാഷണത്തിനിടയില്‍ ഗെയിമറുടെ മനസ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് മറിയം സ്ഥാപിച്ചെടുക്കും. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ ഗെയിം തുടര്‍ന്ന് കളിക്കണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ ഗെയിമര്‍ക്ക് മെസേജ് വരും. ഈ കാലയളവില്‍ കളിക്കുന്നയാള്‍ ഗെയിമിന് അടിമയാകുകയും ചെയ്യും.

അമ്പതാം ദിവസം മരണം കാത്തിരിക്കുന്ന ബ്ലൂവെയിലിനെ പോലെ അത്യന്തം അപകടകാരിയല്ലെങ്കിലും മറിയം കളിക്കുന്നവരെ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൗമാരക്കാരെ ഈ ഗെയിം അപകടത്തില്‍ ചാടിച്ചേക്കാമെന്നാണ് ഇവരുടെ അഭിപ്രായം. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും കുട്ടികളെ ഈ ഗെയിം ഒറ്റപ്പെടുത്തുമെന്ന് യുഇയിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന യാഖൂബ് അല്‍ ഹമ്മാദി പറഞ്ഞു. ആക്രമണകാരികളായി കുട്ടികളെ മാറ്റാന്‍ ഈ ഗെയിം കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആഗസ്റ്റ് 7 വരെയുള്ള കണക്കുകള്‍ അനുസരിച്ച് നാല് ലക്ഷം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമായ ഗെയിമിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ആഗസ്റ്റ് 11ന് പുറത്തിറങ്ങുമെന്നും വിവരമുണ്ട്. ഇതിനിടയില്‍ മറിയം നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ‘ബാന്‍ മറിയം’ എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് ഒമാനില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നില്‍ക്കുന്നത് ഈ ആവശ്യത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.