“രണ്ട് ചിത്രങ്ങളില്‍ നായികയാക്കുന്നതിന് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന പരാതിയുമായി നടി”

single-img
10 August 2017


പൂനെ: അടുത്ത കാലത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാസ്റ്റിങ് കൗച്ചിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മറാത്തി നടിയും. സിനിമകളില്‍ നായികയാക്കുന്നതിന് സംവിധായകന്‍ തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു എന്നാണ് കൊറിയോഗ്രാഫര്‍ കൂടിയായ മറാത്തി നടിയുടെ പരാതി.

അടുത്ത രണ്ട് ചിത്രങ്ങളില്‍ നായിക ആക്കാം. പകരം തനിക്ക് വഴങ്ങണമെന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് 19കാരി നല്‍കിയ പരാതിയില്‍ പറയുന്നു. കലേവാഡിയില്‍ ചിരാംഗ് സ്റ്റുഡിയോ ഉടമ കൂടിയായ അപ്പ പവാര്‍ എന്നയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി വകാഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസെടുത്തതോടെ ഒളിവിലായ ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

നിരവധി മ്യൂസിക് വീഡിയോകളും ഷോകളിലും കൊറിയോഗ്രാഫി ചെയ്ത പെണ്‍കുട്ടി പുതിയ മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖത്തെ തേടുന്നത് അറിഞ്ഞ് ഈ മാസം നാലിന് അപ്പ പവാറിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ സ്‌ക്രീന്‍ ടെസ്റ്റിനും അഭിമുഖത്തിനുമായി എത്താന്‍ പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. ഡയറക്ടറും രണ്ട് നിര്‍മ്മാതാക്കളും സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നു.

‘ഇക്കഴിഞ്ഞ ആറിന് അവരുടെ ഓഫീസിലേക്ക് തന്നെ വിളിച്ചു. അവിടെയെത്തിയ തന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതായി അപ്പ പവാറിന്റെ അസിസ്റ്റന്റ് ആകാശ് അറിയിച്ചു. വൈകാതെ അപ്പ പവാര്‍ തന്നെ മുറിയിലേക്ക് വിളിച്ചു. രണ്ട് ചിത്രങ്ങളില്‍ മുഖ്യ നായിക വേഷം വാഗ്ദാനം ചെയ്തു.

പകരമായി താന്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചിന്തിച്ചുനോക്കാന്‍ അയാള്‍ പറഞ്ഞുവെങ്കിലും ഇല്ലായെന്ന് തീര്‍ത്ത് പറഞ്ഞ് താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും’ പെണ്‍കുട്ടി പറയുന്നു. പ്രശസ്തയാകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനു വേണ്ടി തന്റെ അന്തസ്സ് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്ന് പെണ്‍കുട്ടി പറയുന്നു.