ജീന്‍ പോളിനെതിരായ പരാതിയിൽ മലക്കം മറിഞ്ഞ് നടി;അണിയറയിൽ സംഭവിച്ചതിങ്ങനെ

single-img
10 August 2017

കൊച്ചി: സംവിധായകൻ ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്.കേസില്‍ സംവിധായകനെതിരെ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നം പരിഹരിച്ചതായി കാണിച്ചാണു നടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്.

‘ഹണീ ബി ടു’ എന്ന ചിത്രത്തില്‍ നടിയുടെ ശരീരഭാഗത്തിന് പകരം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.പനങ്ങാട് പോലീസ് എടുത്ത കേസിൽ ജീന്‍പോളിനെ കൂടാതെ യുവ നടന്‍ ശ്രീനാഥ് ഭാസി, സിനിമ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല.

തങ്ങള്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും പണം തട്ടിയെടുക്കാന്‍ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നുമായിരുന്നു ഇവര്‍ കോടതിയെ ധരിപ്പിച്ചിരുന്നത്. അതേസമയം യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.അതിനിടെയാണു കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്.