വി.വി രാജേഷിനെതിരെ ബിജെപി നടപടി: സംഘടനാ ചുമതലകളിൽനിന്നും നീക്കി
മെഡിക്കൽ കോഴ, വ്യാജ രസീത് വാർത്തകൾ ചോർന്ന സംഭവത്തിൽ രണ്ടു ബിജെപി നേതാക്കൾക്കെതിരെ പാർട്ടി നടപടി. വി.വി രാജേഷ്, പ്രഫുൽ കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇരുവരെയും സംഘടനാ ചുമതലകളിൽനിന്നും പുറത്താക്കി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.
മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയതിനാണ് രാജേഷിനെതിരെ നടപടിയുണ്ടായത്.
വ്യാജ രസീത് വാർത്ത ചോർത്തിയ സംഭവത്തിലാണ് പ്രഫുൽ കൃഷ്ണയ്ക്കെതിരെയുള്ള അച്ചടക്കനടപടി. സംസ്ഥാന കോർകമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചർച്ച ചെയ്യാതെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇത് അടുത്ത വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.
അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണ് പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോർ കമ്മിറ്റി യോഗത്തിൽ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശൻ, അംഗം എ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
അന്വേഷണ കമ്മിഷൻ അംഗമായിരിക്കെ റിപ്പോർട്ട് പുറത്തുവിട്ട എ.കെ.നസീറിനെതിരെ ഇ–മെയിൽ പകർപ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശനും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനായില്ലെന്നു പരാതിയുണ്ട്. എ.കെ. നസീർ തന്റെ ഹോട്ടലിന്റെ ഇ–മെയിൽ ഐഡിയിലേക്കയച്ച റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷാണെന്നും കേന്ദ്രത്തിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.