ട്രംപിന് ഉത്തര കൊറിയയുടെ മറുപടി: യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കും

single-img
9 August 2017

വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധ ഭീഷണിക്ക് മറുപടിയുമായി ഉത്തരകൊറിയ. യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെയാണ് കൊറിയ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.

മിസൈല്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മധ്യദൂര ഹ്വസോങ്12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. കൊറിയയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ അമേരിക്ക ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇതുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്നും ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവും പറഞ്ഞു. ഉത്തരകൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ താക്കീത്.