12 കാരിയുമായുള്ള 22 കാരന്റെ പ്രണയം വീട്ടുകാര്‍ എതിര്‍ത്തു: ട്രെയിനിന് മുന്നില്‍ ചാടിയ കമിതാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

single-img
9 August 2017

ഡല്‍ഹി: 12 കാരിയോട് 22 കാരന് കട്ടപ്രണയം. ഒടുവില്‍ പ്രണയം മൂത്തപ്പോള്‍ ഇരുവരും വിവരം വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തപ്പോള്‍ ഇരുവരുടെയും മുന്നിലുദിച്ച ഒരേ ഒരു മാര്‍ഗ്ഗം ആത്മഹത്യ മാത്രമായിരുന്നു. ഒടുവില്‍ ആത്മഹത്യ ഉറപ്പിച്ച് ട്രെയിനിന് മുന്നില്‍ ചാടിയ കമിതാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡല്‍ഹിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

മരണത്തിനു മുന്നെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് മിനിറ്റുകളോളം റെയില്‍വേ പാളത്തിലൂടെ നടന്നു. ഇതിനു ശേഷം ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. ട്രെയിന്‍ എത്തിച്ചേരാന്‍ സെക്കന്റുകള്‍ മാത്രം അവശേഷിക്കെ പെണ്‍കുട്ടി ട്രാക്കില്‍ കിടന്നു.

എന്നാല്‍, ഇതേരീതിയില്‍ കിടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കാല്‍ ട്രാക്കില്‍ കുടുങ്ങി മുട്ടിന് താഴെ അറ്റുപോകുകയായിരുന്നു. എളുപ്പത്തില്‍ മരിക്കണമെന്നായിരുന്നു ചിന്തയെന്നും മരിക്കാന്‍ ഭയമില്ലായിരുന്നെന്നും യുവാവ് പറഞ്ഞു. കാലുകള്‍ നഷ്ടപ്പെട്ട തനിക്കിനി ജീവിക്കാന്‍ തോന്നുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം, ഇരുവരും ബന്ധുക്കളാണെന്നായിരുന്നു യുവാവ് ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കമിതാക്കളെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു. യുവാവ് പറഞ്ഞ കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ബലാത്സംഗ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞാല്‍ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.