ജയസൂര്യ കായല്‍ കയ്യേറിയ കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതി

single-img
9 August 2017

കൊച്ചി: നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയ കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ്.

നടനെതിരായ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്സ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

ചിലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നാണ് പരാതി. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും താരം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.