ജിഎസ്ടിയില്‍ വില കുറഞ്ഞത് ഐസക്കിന്റെ കോഴിക്കു മാത്രം: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

single-img
9 August 2017

തിരുവനന്തപുരം: സംസ്ഥാനത്ത് വിലകുറഞ്ഞത് ഐസക്കിന്റെ കോഴിക്ക് മാത്രമെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം. മാത്രമല്ല, കേരളത്തില്‍ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും വിലകൂടുതല്‍ ഇല്ലെന്ന് പറഞ്ഞ് ഭക്ഷ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം. പ്രതിപക്ഷത്ത് നിന്ന് ടി.വി ഇബ്രാഹിം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

അതേസമയം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അവകാശപ്പെട്ടു. പച്ചക്കറിക്കു മാത്രമാണ് അല്‍പം വിലകൂടിയതെന്നും എന്നാല്‍, വിലക്കയറ്റമില്ലാത്ത ഓണമായിരിക്കും ഇത്തവണയെന്നും തിലോത്തമന്‍ പറഞ്ഞു.

കൃഷി വകുപ്പിന്റെ പ്രത്യേക വിപണികള്‍ ഓണത്തിനുണ്ടാകുമെന്നും രണ്ടായിരം പച്ചക്കറി ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രയില്‍ നിന്ന് അരി നേരിട്ട് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.