കോണ്‍ഗ്രസ് വീണ്ടും തോല്‍വി ഏറ്റുവാങ്ങുമോ?: വഗേലയും കൈവിട്ടു; ‘തോല്‍വി ഉറപ്പിച്ച പാര്‍ട്ടിക്കു വോട്ടില്ല’

single-img
8 August 2017

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലെന്ന് സൂചന. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് വിമത നേതാവ് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് വഗേല ചോദിച്ചു.

1998 മുതല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന വഗേല ബിജെപിയില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നിലപാടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ ശങ്കര്‍സിങ് വഗേലയും കൈവിട്ടതോടെ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. നേതൃത്വവുമായി ഇടഞ്ഞ് ആറു കോണ്‍ഗ്രസ് എംഎല്‍മാര്‍ രാജിവെച്ചതോടെ സഭയിലെ അംഗസംഖ്യ 176 ആയി. ഒരു സ്ഥാനാര്‍ത്ഥി ജയിക്കാന്‍ വേണ്ട വോട്ട് നാല്‍പത്തി അഞ്ചാണ്. 121 എംഎല്‍എമാരുള്ള ബിജെപിക്ക് അമിത് ഷായെയും സ്മൃതി ഇറാനിയുടെയും എളുപ്പം ജയിപ്പിക്കാം.

മൂന്നാമത്തെ സീറ്റിലേക്ക് സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിങ് രാജ്പുട്ടുമാണ് മത്സരിക്കുന്നത്. 51 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പം ഉള്ളത്. ഇവരില്‍ ഏഴുപേര്‍ നിലവില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നില്ല. ബാക്കിയുള്ള 44 പേരുടെ പിന്തുണ ഉറപ്പാണെന്ന് അഹമ്മദ് പട്ടേല്‍ പറയുന്നു.

ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് പാര്‍ട്ടിവിട്ട ശങ്കര്‍സിംഗ് വഗേലയുടെ അനുയായി ബല്‍വന്ദ് സിംഗ് രാജ്പുട്ടിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് കൃത്യമായ രാഷട്രീയ ലക്ഷ്യത്തോടെയാണ്.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വകേല അനുകൂലികളായ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തതുപോല രാജ്യസഭ തെരഞ്ഞെടുപ്പിലും സംഭവിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

അഹമ്മദ് പട്ടേലിനോ ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിംഗ് രജ്പുട്ടിനോ നാല്‍പത്തിയഞ്ച് എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സഭയില്‍ രണ്ടാം ഘട്ടമായി എംഎല്‍എമാരുടെ പ്രിഫറന്‍സ് വോട്ടെടുപ്പ് നടക്കും. നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷം ബിജെപിക്ക് ഉള്ളതിനാല്‍ പ്രിഫറന്‍സ് വോട്ടെടുപ്പ് നടന്നാല്‍ അഹമ്മദ് പട്ടേലിന്റെ പരാജയം ഉറപ്പാണ്.