അനധികൃത നിയമനം: തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

single-img
8 August 2017


ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന വകുപ്പില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയ കേസില്‍ ഡി.ജി.പിയും മുന്‍ ഗതാഗത കമ്മിഷണറുമായ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറായ ശ്രീഹരി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

തച്ചങ്കരി അടക്കം കേസില്‍ പ്രതിയായ എല്ലാവര്‍ക്കും എതിരെയുള്ള അന്വേഷണം തുടരാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഗതാഗത കമീഷണറായിരിക്കെ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നടത്തിയ ചില നിയമനങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ശ്രീഹരിക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.