കാമുകനൊപ്പം ഗര്‍ഭഛിദ്രത്തിനെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
ഹൈദരാബാദ്: കാമുകനൊപ്പം ആശുപത്രിയിലെത്തി ഗര്‍ഭച്ഛിദ്രം നടത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം. പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയെപറ്റി തങ്ങള്‍ക്ക് അറിയില്ലെന്നും മരണത്തില്‍ പൊലീസില്‍ പരാതിപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നഴ്‌സിംഗ് ഹോമിലെ ഡോക്ടറെയും പെണ്‍കുട്ടിയുടെ കാമുകന്‍ മധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മധുവിനെതിരെ വഞ്ചനാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു മധു. ഈ ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇയാള്‍ ഗുളിക വാങ്ങി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടി ഞായറാഴ്ച മരിച്ചു. പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിനായി മധുവില്‍ നിന്നും ഡോക്ടര്‍ 20,000 രൂപ വാങ്ങിയിരുന്നു. രാജ്യത്ത് നിയമപരമായി ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ചവരെ പഴക്കമുള്ള ഗര്‍ഭ ഛേദനം രാജ്യത്ത് നിയമപരമായി അനുവദിച്ചിട്ടുണ്ട്.