ഹരിയാനയില്‍ ബിജെപി നേതാവിന്റെ മകന്‍ യുവതിയെ കാറില്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു

single-img
8 August 2017

ചണ്ഡിഗഢ്: ഹരിയാനയിലെ ബിജെപി നേതാവ് സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാല യുവതിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വികാസ് ബറാല സഞ്ചരിച്ചിരുന്ന എസ്യുവി കാര്‍ വര്‍ണികയുടെ കറുത്ത കാറിനെ പിന്തുടരുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. വര്‍ണികയുടെ കാര്‍ സഞ്ചരിച്ച വഴിയിലെ അഞ്ച് സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. വികാസിനെതിരെയുള്ള നിര്‍ണ്ണായക തെളിവുകളാണിത്.

കഴിഞ്ഞ ദിവസം ചണ്ഡിഗഢില്‍ വെച്ച് വികാസ് ബറാല തന്നെ കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് വര്‍ണിക കുണ്ഡു പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും ആക്രമണത്തിനു തെളിവില്ലെന്നുമായിരുന്നു പൊലീസ് ഭാഷ്യം.

ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു എന്ന വിവരവും പൊലീസ് പുറത്തുവിടുന്നത്. സംഭവത്തില്‍ ബിജെപിക്കെതിരേയും പൊലീസിനെതിരേയും ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നാണ് വിവരം.

തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു വികാസിന്റെ ലക്ഷ്യമെന്നായിരുന്നു വര്‍ണികയുടെ ആരോപണം. താന്‍ അന്ന് ബലാല്‍സംഗം ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും ഭാഗ്യം കൊണ്ടുമാത്രമാണെന്ന് വര്‍ണിക ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് വികാസ് അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യം നല്‍കി വിട്ടയച്ചതും വിവാദത്തിന് ഇടയാക്കിയിരുന്നു.