കൊടുംകുറ്റവാളിയായ സുനിയുടെ വാക്കുകേട്ട് ദിലീപിനെ അറസ്റ്റ്‌ചെയ്തത് എന്തിനെന്ന് നിര്‍മ്മാതാവ് ജി സുരേഷ്‌കുമാര്‍

single-img
7 August 2017

കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍. കേസില്‍ ദിലീപ് തെറ്റുകാരന്‍ അല്ലെന്ന് തനിക്കു പൂര്‍ണവിശ്വാസമുണ്ട്. കൊടും കുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കു വിശ്വസിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവിനായി പൊലീസ് ഇപ്പോള്‍ അലഞ്ഞു നടക്കുകയാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

‘ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്. ഞാന്‍ നൂറു ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാള്‍ക്കിത് ചെയ്യാന്‍ കഴിയില്ല. ചെയ്യുകയുമില്ല. ഞാന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്. അന്ന് 1000 രൂപയായിരുന്നു പ്രതിഫലം. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ദിലീപ് പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതും. അന്നുമുതല്‍ ഇന്നോളം എന്തു വിശേഷപ്പെട്ട കാര്യമുണ്ടെങ്കിലും എന്നോട് പങ്കുവയ്ക്കുന്നയാളാണ് അദ്ദേഹം. ഞാനുമായി അത്രയ്ക്ക് അടുപ്പമുണ്ട്. ദിലീപ് തനിക്ക് അനിയനെ പോലെയാണെന്നും’ സുരേഷ്‌കുമാര്‍ പറഞ്ഞു.

കേസില്‍ മുഖ്യപ്രതിയായ സുനി 2011ലും ഇതേ കുറ്റം ചെയ്തിട്ടുണ്ട്. അതിനു മുന്‍പോ ശേഷമോ സമാനമായ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ആര്‍ക്കും അറിയുകയുമില്ല. 2011ല്‍ തന്റെ കുടുംബത്തിലുള്ള വ്യക്തിയോടുതന്നെ ഇയാള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാനും ഉപദ്രവിക്കാനുമുള്ള മനസ്സുള്ളവനാണ് ഇയാളെന്ന് ഇതില്‍നിന്ന് തന്നെ വ്യക്തമല്ലേയെന്നും സുരേഷ്‌കുമാര്‍ ചോദിക്കുന്നു.

അന്ന് പ്രത്യേകിച്ച് ക്വട്ടേഷനൊന്നും കൂടാതെ സുനി ഇത് സ്വയം ചെയ്തതാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും യഥാര്‍ഥത്തില്‍ ഒരു കൊടുംകുറ്റവാളിയാണ് ഇയാളെന്നും സുരേഷ്‌കുമാര്‍ ആരോപിക്കുന്നു. 2014ല്‍ പൊലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് വരെ ഇറക്കിയിരുന്നു. അന്ന് പൊലീസിന്റെ മൂക്കിന്‍ തുമ്പത്തായിരുന്നു സുനിയുടെ സൈ്വര്യവിഹാരമെന്നും സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

ഞാനും ജോണി സാഗരികയും എന്റെ അസോസിയേഷനിലെ ആള്‍ക്കാരും ചേര്‍ന്നാണ് ഇതേ സുനിക്കെതിരെ പരാതി നല്‍കിയത്. ആ പരാതി പോലും ഇന്നു കാണാനില്ല. പൊലീസ് അന്ന് കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് അവന്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല. പൊലീസിന്റെ വീഴ്ചയയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയം ചെയ്ത കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ആരുടെയൊക്കെയോ തലയില്‍ കെട്ടിവയ്ക്കാനാണ് സുനിയുടെ ശ്രമമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.