ഒന്നര ദിവസത്തിലേറെ പാക്കിസ്ഥാന്‍ ഓഫ് ലൈനില്‍: വിമാന സര്‍വ്വീസുകള്‍ മുടങ്ങി

single-img
7 August 2017

ഇസ്ലാമാബാദ്: ഒന്നരദിവസത്തിലേറെ നീണ്ട മിന്നല്‍ ഇന്റര്‍നെറ്റ് പണിമുടക്കില്‍ വലഞ്ഞ് പാക്കിസ്ഥാന്‍. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങളെയും പണിമുടക്കു കാര്യമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍.

കടലിനടിയിലൂടെ പോകുന്ന ഇന്ത്യ മിഡില്‍ ഈസ്റ്റ് വെസ്റ്റേണ്‍ യൂറോപ്പ് കേബിളിലെ തകരാറാണു വിനയായത്. ഇതേത്തുടര്‍ന്നു രാജ്യമാകെ 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയതായി പാകിസ്താന്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനി (പിടിസിഎല്‍) വക്താവ് അറിയിച്ചു. ഇന്റര്‍നെറ്റ് മുടങ്ങിയതോടെ ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ മാത്രം എട്ട് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. പലയിടത്തും വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ താറുമാറായി. ടിക്കറ്റ് ബുക്കിങ്ങിലും പ്രശ്‌നങ്ങളുണ്ടായി.

സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപം കരയിലാണു കേബിള്‍ മുറിഞ്ഞത്. പാകിസ്താനിലെ ഇന്റര്‍നെറ്റ് ദാതാക്കള്‍ക്കുവേണ്ടി ആറ് കേബിളുകളുണ്ടെങ്കിലും എല്ലാം ഒരുമിച്ചു മുറിഞ്ഞതാണു പ്രശ്‌നമായത്. പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ഇന്റര്‍നെറ്റിന്റെ വേഗം കുറഞ്ഞതായി ഉപയോക്താക്കള്‍ക്കിടയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.