ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്തുമണി മുതല്‍, ഏഴുമണിയോടെ ഫലപ്രഖ്യാപനം നടക്കും

single-img
5 August 2017

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഉപരാഷ്ട്ട്രപതി ആരെന്ന് ഇന്നറിയാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിയോടെ ഫലം പ്രഖ്യാപിക്കും. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. പാര്‍ലമെന്റിലെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്.

245 രാജ്യസഭാംഗങ്ങളും 545 ലോക്‌സഭാ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളേജ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും. ലോക്‌സഭയില്‍ 337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളുമാണ് എന്‍ഡിഎക്കുള്ളത്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയുടെ ഇരു സഭകളിലുമുള്ള 67 എംപിമാരും നായിഡുവിന് വോട്ട് ചെയ്യും.

വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 395 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.