5000 രൂപ പിരിവ് തന്നില്ലെങ്കില്‍ ബുദ്ധിമുട്ടാകും; വ്യാപാരിക്ക് നേരെ ഭീഷണിയുമായി ബിജെപി നേതാവ്;ഓഡിയോ കേൾക്കാം

single-img
5 August 2017


കൊല്ലം: പിരിവ് നല്‍കിയില്ലെന്ന കാരണത്തില്‍ കൊല്ലം ചവറയില്‍ വ്യാപാരിക്ക് ബിജെപി ജില്ലാഭാരവാഹിയുടെ ഭീഷണി. ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പറഞ്ഞ തുക തന്നെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് സുഭാഷ് ഭീക്ഷണി മുഴക്കിയത്.
ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു. എന്നാല്‍ അന്ന് വൈകിട്ട് സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നുമാണ് മനോജ് പറയുന്നത്.

 

അതേസമയം, പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ആരോപണം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.