മുഖ്യമന്ത്രിയുടെ ഉപദേശകരായി മന്ദബുദ്ധികളായ ചിലർ;മുഖ്യമന്ത്രിയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

single-img
5 August 2017

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറുണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്ത്. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി.രാജു പറഞ്ഞു. ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയാണ് രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. മന്ദബുദ്ധികളായ ചിലർ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി.രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം സി.പി.ഐയുടെ പരസ്യ വിമർശനത്തിനെതിരേ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രംഗത്ത് വന്നു.
സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ആരെ സഹായിക്കാനാണെന്ന് ആലോചിക്കണമെന്നും എസ്ആര്‍പി പറഞ്ഞു.വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇടത് മുന്നണിയില്‍ ഉന്നയിക്കാം. എന്നാല്‍ മുന്നണിയില്‍ ഉന്നയിക്കാതെ പരസ്യ പ്രതികരണം നടത്തുന്നത് ശരിയല്ല. ഇത് ആലോചിക്കേണ്ടത് കാനം രാജേന്ദ്രനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിച്ചെന്നതിനെ സിപിഐ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറെ കണ്ടതില്‍ തെറ്റില്ലെന്ന് എസ്ആര്‍പി പറഞ്ഞു. ഗവര്‍ണറെ കാണാന്‍ പോകാന്‍ പാടില്ലായിരുന്നുവെന്ന സിപിഐ നിലപാടിനോട് യോജിപ്പില്ല. കാനം രാജേന്ദ്രന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും എസ്ആര്‍പി പറഞ്ഞു.