മുഖ്യമന്ത്രിയെ പരിഹസിച്ച പി.രാജുവിനെ തള്ളി സിപിഐ; ഉടന്‍ വിശദീകരണം നല്‍കണമെന്ന് കാനം രാജേന്ദ്രന്‍

single-img
5 August 2017

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ തള്ളി പാര്‍ട്ടി. പി.രാജുവിനോടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേന്‍ വിശദീകരണം തേടി. ഏതു സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്നു വിശദീകരിക്കാന്‍ രാജുവിനോട് കാനം ആവശ്യപ്പെട്ടു. പിണറായിക്ക് പേടിപ്പനിയായിരുന്നുവെന്നായിരുന്നും മന്ദബുദ്ധികളായ ചില ഉപദേശകര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടെന്നുമായിരുന്നു രാജുവിന്റെ വിമര്‍ശനം. എന്നാല്‍ പ്രസ്താവനയുടെ കാരണം രേഖാമൂലം പി. രാജു വിശദീകരിക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമാധന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍, ഗവര്‍ണറെ കാണാനായി രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയുടെ നടപടിയെയാണ് പി.രാജു വിമര്‍ശിച്ചത്. കൊച്ചിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു പി രാജു മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രി ഇടയ്ക്കിടെ പേടിച്ച് പനിവരുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ചില ഉപദേശകര്‍ മന്ദബുദ്ധികളാണെന്നും പി രാജു കുറ്റപ്പെടുത്തി. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകവൃന്ദത്തില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കേട്ടാല്‍ കേരളം കുട്ടിച്ചോറാകുമെന്നും അദ്ദേഹം പരിഹസിച്ചു.

തമ്പുരാന്‍ വിളിക്കുന്നത് പോലെ ഗവര്‍ണര്‍ വിളിച്ചാല്‍ മനസില്ലടോ എന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമായിരുന്നു. ഗവര്‍ണര്‍ വിളിച്ച ഉടനെ അദ്ദേഹത്തെ കാണാന്‍ ചെല്ലേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പോയി കാണാം. എന്നാല്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണിത്. പി രാജു പറഞ്ഞു. നേരത്തെ പുതിവൈപ്പിലെ പൊലീസ് നടപടിയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി രാജു രംഗത്തെത്തിയിരുന്നു. പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെങ്കില്‍ സിപിഐ അതിന് ഒരുക്കമാണെന്നായിരുന്നു അന്ന് രാജുവിന്റെ പ്രസ്താവന. സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.