‘ശോഭച്ചേച്ചി’ 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിയത് എങ്ങനെ?: ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി നാട്ടുകാരന്‍

single-img
4 August 2017

കൊച്ചി: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തനിക്ക് വരുമാനമുണ്ടായത് ഭര്‍ത്താവിന്റെ ബിസിനസ്സില്‍ നിന്നും പാരമ്പര്യ സ്വത്തില്‍ നിന്നുമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഈ വാദത്തെ പൊളിച്ചടുക്കിക്കൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ സ്വന്തം നാട്ടുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് ശോഭാ സുരേന്ദ്രന്റെ വാദമുഖങ്ങളെ പൊളിച്ചടുക്കിയിരിക്കുന്നത്. ‘പ്രിയപ്പെട്ട ശോഭച്ചേച്ചീ…’ എന്ന അഭിസംബോധനയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ‘എന്റെ വീട്ടില്‍ നിന്നും മൂന്ന് മിനിട്ട് നടന്നാല്‍ ചേച്ചീടെ വീടെത്തും. സുരേന്ദ്രന് കൃഷിപ്പണിയും ബിസിനസ്സും ഉള്ള കാര്യം ഇത്രയും കാലം ഒളിപ്പിച്ചു വച്ചതിന് ഞാന്‍ ചേച്ചിയോട് പിണക്കമാണ്.

സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നതെന്ന് ഇനി നാട്ടില്‍ വരുമ്പോ പറഞ്ഞു തരണേ… നാട്ടുകാരനായ എനിക്ക് അതറിയില്ല എന്നു പറഞ്ഞാല്‍ നാണക്കേടല്ലേ. ‘ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞ് നാറ്റിക്കുന്നത് എന്തിനാണ്.

ചേച്ചി 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിയത് സുരേട്ടന്റെ ബിസിനസ്സില്‍ നിന്നു കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാല്‍ സുരേട്ടന് കഞ്ചാവ് ബിസിനസ്സാനോ എന്ന് നാട്ടുകാര്‍ ന്യായമായും സംശയിച്ചു പോകില്ലേ. ഇത്ര മനോഹരമായി കള്ളം പറയാന്‍ ചേച്ചിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. മൂക്കുതലക്കാരല്ലാത്ത ആരും ഇതൊക്കെ വിശ്വസിച്ചു പോകും. ചേച്ചി കള്ളനോട്ടിന്റെ വിഹിതം പറ്റിയെന്നൊന്നും ഞാന്‍ പറയില്ല. അത് നാട്ടുകാര്‍ക്ക് നാണക്കേടല്ലേ’യെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.

എന്തായാലും ശോഭാ സുരേന്ദ്രനെ കണക്കിന് പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിലവില്‍ ആയിരത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ, സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയത് ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.