കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് മറികടന്ന് ബിജെപി

single-img
4 August 2017

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. മധ്യപ്രദേശില്‍നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബിജെപി മറികടന്നു. കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് സമ്പാദ്യ ഉകി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

രാജ്യസഭയില്‍ ബിജെപിക്കിപ്പോള്‍ 58 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 57 അംഗങ്ങളും. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ മരണപ്പെട്ടതോടെയാണ് കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം 57 ആയത്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇപ്പോഴും പ്രതിപക്ഷത്തിനു തന്നെയാണ്.

അടുത്ത വര്‍ഷത്തോടെ രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിയ്ക്ക് വലിയ മുന്നേറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ വലിയ വിജയത്തോടെ ഒമ്പത് എംപി സ്ഥാനങ്ങളില്‍ എട്ടെണ്ണവും ബിജെപിക്കു ലഭിക്കും. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമുണ്ടായെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപി സര്‍ക്കാരിന് പല നിയമനിര്‍മാണങ്ങളും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ വിജയം രാജ്യസഭാ എംപിമാരുടെ എണ്ണത്തിലുള്ള വലിയ അന്തരം കുറച്ചിരുന്നു.

അതേസമയം കേന്ദ്രത്തില്‍ ബിജെപിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ജെഡിയു ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ബിഹാറില്‍ ജെഡിയുവുമായുണ്ടാക്കിയ സഹകരണം എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ തുണയായേക്കും. ജെഡിയുവിന് രാജ്യസഭയില്‍ 10 എംപിമാരാണുള്ളത്.