നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കും ?

single-img
3 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. വിവിധ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണു ലക്ഷ്യം. നേരത്തെ, നടന്‍ ദിലീപിനൊപ്പം നാദിര്‍ഷയെ 13 മണിക്കൂര്‍ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന് നാദിര്‍ഷ കൂട്ടുനിന്നു എന്നാണ് പൊലീസിന്റെ നിഗമനം. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ദിലീപ് അടുത്ത് സൗഹൃദം പുലര്‍ത്തിയിരുന്നവരെയും സിനിമാ രംഗത്തെ സുഹൃത്തുക്കളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്നും നാളെയുമായി ഇവരില്‍ നിന്നെല്ലാം മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ഇയാള്‍ നല്‍കിയ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു വരുകയാണ്. ഇതിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അപ്പുണ്ണിയില്‍ നിന്ന് നിര്‍ണ്ണായക മൊഴി ലഭിച്ചതോടെ കേസന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ദിലീപിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളേയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞതായി അഡ്വ. രാജു ജോസഫ് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ രാജു ജോസഫിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചതായി പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നുറപ്പായി.