‘കടക്ക് പുറത്തെന്ന്’ പറയാന്‍ പാടില്ല: മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിനെതിരെ കാനം

single-img
3 August 2017

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് ഭരണാധികാരികള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. വിഷയം ചര്‍ച്ച ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് സിപിഎം സംസ്ഥാനസമിതിയാണെന്നും കാനം മലപ്പുറത്തു പറഞ്ഞു.

മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വവും കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കുന്നില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

തലസ്ഥാനത്ത് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്താനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ക്ഷുഭിതനായി സംസാരിച്ചത്.