“അവള്‍ തേപ്പുകാരിയല്ല”: തുറന്നടിച്ച് കാമുകന്‍
തൃശൂര്‍: ഗുരുവായൂരില്‍ താലികെട്ടിനു ശേഷം കാമുകനൊപ്പം പോയ നവവധു ഒരു തേപ്പുകാരിയുടെ പരിവേഷത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ തേപ്പ്‌പെട്ടി പോലെ തേച്ചിട്ടു കടന്നുപോയ പെണ്ണിനെ വെറുപ്പിച്ച് വരന്‍ നടത്തിയ ആഘോഷങ്ങളും ഏറെ ഉത്സാഹത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ‘നീ ഞങ്ങളുടെ മുത്താണെടാ’ എന്നു പറയാനും മടയില്‍ നിന്ന് സടകുടഞ്ഞെണീറ്റ നിരാശാകാമുകന്‍മാര്‍ മറന്നില്ല.
എന്നാല്‍ ഇതൊന്നുമല്ല സത്യമെന്നും തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നുവെന്നും ഗുരുവായൂരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു. പെണ്‍കുട്ടിക്ക് താല്‍പര്യമില്ലെന്നറിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാട്ടിയ ഷിജില്‍.കെ.എസിന്റെ ലക്ഷ്യം പണമായിരുന്നുവെന്നും കാമുകന്‍ അഭിജിത്ത് വെളിപ്പെടുത്തുന്നു. ‘അവളെ കെട്ടാന്‍ വന്ന ചെറുപ്പക്കാരന്റെ ലക്ഷ്യം പണമാണെന്നാണ് എനിക്ക് തോന്നിയത്. 75 പവന്‍ സ്വര്‍ണം സ്ത്രീധനം കിട്ടുന്നതായിരിക്കും അയാള്‍ നോക്കിയത്. പൈസ മാത്രമല്ല പ്രശ്‌നം.
വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ മാക്‌സിമം അപകീര്‍ത്തിപ്പെടുത്തുകയാണ് അയാളുടെ ഇപ്പോഴത്തെ ലക്ഷ്യം. കേക്ക് മുറിച്ചുള്ള ആഘോഷമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു കൊടുങ്ങല്ലൂര്‍ കുടുന്നപ്പളളി വീട്ടില്‍ സതീശന്റെ മകന്‍ ഷിജിലും മുല്ലശ്ശേരി മാമ്പുളളി ഹരിദാസിന്റെ മകള്‍ മായയും തമ്മിലുളള വിവാഹം. പക്ഷേ വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ തൊഴാന്‍ നില്‍ക്കുമ്പോള്‍ കെട്ടിയ താലിമാല ഊരി ഷിജിലിന്റെ കയ്യില്‍ കൊടുത്ത് കാമുകന്റെയൊപ്പം പോകുകയായിരുന്നു വധു.
തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഗുരുവായൂര്‍ പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നടന്ന ചര്‍ച്ചയില്‍ വരന്റെ അച്ഛന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ചയ്‌ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനായി. നഷ്പരിഹാരത്തുക ഒരു മാസത്തിനുളളില്‍ നല്‍കാമെന്ന് വധുവിന്റെ അച്ഛന്‍ സമ്മതിച്ചു കരാര്‍ ഒപ്പിടുകയായിരുന്നു.