ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടില്‍ റെയ്ഡ്

single-img
2 August 2017

ബിജെപിയെ ഭയന്ന് ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റി താമസിപ്പിച്ച ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 42 എംഎല്‍എമാര്‍ കഴിയുന്ന ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് ഇന്നുരാവിലെ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. കര്‍ണാടക ഊര്‍ജവകുപ്പ് മന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും റെയ്ഡ് നടന്നു. പത്ത് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കൊപ്പം സിആര്‍പിഎഫ് സംഘവുമുണ്ടായിരുന്നു.

ആഗസ്റ്റ് എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി കുതിരക്കച്ചവടത്തിലുടെ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചത്. തുടര്‍ന്നും ബിജെപിയിലേക്കുള്ള എംഎല്‍എമാരുടെ ഒഴുക്ക് തടയാനാണ് ബംഗളുരുവിലേക്ക് മാറ്റിതാമസിപ്പിച്ചത്. പ്രതിപക്ഷനേതാവ് ശങ്കര്‍സിങ് വഗേലയ്ക്ക് പിന്നാലെ കഴിഞ്ഞദിവസങ്ങളില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേക്കേറിയത്.

എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലാക്കി. ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിനുള്ള അംഗബലം 57ല്‍ നിന്ന് 50 ആയി കുറഞ്ഞു. രാജ്യസഭയിലേക്ക് ജയിക്കാന്‍വേണ്ടത് 47 പേരുടെ പിന്തുണയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ജനാധിപത്യം സംരക്ഷിക്കാനാണു സംസ്ഥാനം വിട്ടതെന്നാണു ബെംഗളുരുവില്‍ കഴിയുന്ന ഗുജറാത്ത് എംഎല്‍എമാര്‍ പറയുന്നത്. ദിവസം അഞ്ച് ലക്ഷം രൂപ വാടകയിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംഎല്‍എമാരെ മൈസൂരുവിലെയോ മടിക്കേരിയിലെയോ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.