നടിയുടെ പീഡനദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ കാണിച്ചിട്ടില്ല: ആരോപണം എഡിജിപിയെ കുടുക്കാനെന്ന് ഇന്റലിജന്‍സ്

single-img
2 August 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന തെളിവായി കരുതപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ എഡിജിപിയെ അന്വേഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഇന്റലിജന്‍സ്. ഓടുന്ന വാഹനത്തില്‍ നടിക്രൂരമായി ഉപദ്രവിക്കപ്പെടുന്ന ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ ഭാഗമായി കാണിച്ചെന്ന വാര്‍ത്തകള്‍ പരന്നിരുന്നു.

എന്നാല്‍ എഡിജിപിയുടെ അടുത്ത ബന്ധു കഴിഞ്ഞ വര്‍ഷം വരെ പഠിച്ച മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. ഇത് അന്വേഷണ ചുമതലയില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്താനായിരിക്കാമെന്നാണ് ഇന്റലിജന്‍സ് നിരീക്ഷണം. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ദൃശ്യങ്ങളുടെ പകര്‍പ്പാണ് കേസിലെ നിര്‍ണായക തെളിവ്. വിചാരണഘട്ടത്തില്‍ ഇരകള്‍ കൂറുമാറിയാല്‍പോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പ്രോസിക്യൂഷന് പിടിവള്ളിയാണ്.

സൈബര്‍ ഫോറന്‍സിക് ലാബിലെ പരിശോധനകള്‍ക്ക് ശേഷം മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോറന്‍സിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡികോ ലീഗല്‍ സൊസൈറ്റി ഡിജിപിക്കു പരാതി നല്‍കിയിരുന്നു.

സര്‍വീസില്‍നിന്നു വിരമിച്ച ഉന്നത പൊലീസുദ്യോഗസ്ഥനും ഫൊറന്‍സിക് വിദഗ്ധനുമാണു തെറ്റായ പ്രചാരണത്തിനു ചരടുവലിച്ചതെന്നു പരാമര്‍ശിക്കുന്ന രഹസ്യ റിപ്പോര്‍ട്ട് ഡിജിപിക്കു ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

വിദ്യാര്‍ഥികള്‍, ക്ലാസെടുത്ത അധ്യാപകന്‍, കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. ആരോപിക്കപ്പെട്ട രീതിയിലുള്ള ഒരു ദൃശ്യവും ക്ലാസ്മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെയാണു പ്രചരണത്തിനു പിന്നിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടത്.