കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി.കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്.
ശമ്പളം മുടങ്ങാതെ നല്‍കുക, പെന്ഷന് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡ്യൂട്ടി പരിഷ്കരണം പുനഃപരിശോധിക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ തുടരും.
സമരം നേരിടാന്‍ കെ എസ് ആര്‍ ടി സി എം ഡി മെമ്മോറാണ്ടം പുറത്തിറക്കി. അവധിയെടുക്കുന്നത് ഡയസ് നോണ് ആയി പരിഗണിച്ച് സമര ദിവസത്തെ ശമ്പളം റദ്ദാക്കും.സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ഉദ്യോഗസ്ഥര്‍ക്കും അവധി നല്‍കില്ല.
ജോലിക്ക് ഹാജരാകാത്ത എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടും. കാന്‍റീന്‍ നടത്തിപ്പുകാര്‍ സമരത്തില്‍ പങ്കെടുത്താൽ ലൈസന്സ് റദ്ദാക്കും. ഈ കാന്‍റീന്‍ ഉടമയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മെമ്മോറാണ്ടം മുന്നറിയിപ്പ് നല്‍കുന്നു. കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണ് സമരം പ്രഖ്യാപിച്ച യൂണിയനുകളില് പ്രവര്‍ത്തിക്കുന്നത്.