ഈ മാസം 18ന് സ്വകാര്യബസ് പണിമുടക്ക്

single-img
2 August 2017

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഈ മാസം 18ന് സൂചനാപണിമുടക്ക് നടത്തുമെന്ന് ഒരുവിഭാഗം സ്വകാര്യ ബസ് ഉടമകള്‍. സൂചനാ പണിമുടക്കിനെ തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എട്ടോളം സംഘടനകളുടെ ഏകോപനസമിതിയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍. ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെയടക്കം യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്‌റ്റേജ് ക്യാരേജുകളുടെ വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.