നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചോ?

single-img
1 August 2017

കൊച്ചി: നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചെന്നത് തെറ്റായ പ്രചരണമെന്ന് പോലീസ്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തില്‍ തെറ്റായ പ്രചരണം നടത്തിയവരുടെ ലക്ഷ്യം അന്വേഷണം അട്ടിമറിക്കാനാണെന്ന നിഗമനത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങിയത്.

ആരോപണം നേരിട്ട മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴികള്‍ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രചരണം വസ്തുതാപരമല്ലെന്ന് പോലീസിനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിലെ പ്രതികള്‍ ഒളിപ്പിച്ച നിര്‍ണായക തൊണ്ടിമുതലുകള്‍ പലതും ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ പ്രതികളും പൊലീസിനെ വഴിതെറ്റിക്കുന്ന മൊഴികളാണ് പറയുന്നത്.

ഈ സാഹചര്യത്തിലാണ് കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതായുള്ള പ്രചാരണമുണ്ടായത്. ക്ലാസ് മുറിയില്‍ കാണാനിടയായ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തന്നെ മാതാപിതാക്കളെ അറിയിച്ചുവെന്ന മട്ടിലാണ് പ്രചാരണം. ഇത്തരത്തിലുള്ള ദൃശ്യങ്ങളൊന്നും കാണിച്ചിട്ടില്ലെന്നു വിദ്യാര്‍ഥികളും ക്ലാസ് നയിച്ച അധ്യാപകനും മൊഴി നല്‍കിയിരുന്നു. കേസില്‍ ലഭ്യമായ ഇത്തരം ദൃശ്യങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോര്‍ന്നു എന്ന് ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.