അജു വര്‍ഗീസിന് തിരിച്ചടി: കേസ് റദ്ദാക്കില്ല

single-img
1 August 2017

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും വ്യക്തമാക്കി. അതേസമയം, കേസില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന് ഹൈക്കോടതി നോട്ടിസ് അയച്ചു.

തനിക്കെതിരേ കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അജു വര്‍ഗീസിന്റെ ഹര്‍ജി. കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.