കേരളം കാണംവിറ്റും ഓണമുണ്ണും: കടമെടുക്കുന്നത് 6000 കോടി
തിരുവനന്തപുരം: ‘കാണം വിറ്റും ഓണമുണ്ണണമെന്ന പഴഞ്ചൊല്ലിനെ യാഥാര്‍ത്ഥ്യമാക്കി കേന്ദ്രത്തില്‍ നിന്ന് 6000 കോടി രൂപ വായ്പയെടുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനം. ഓണച്ചെലവിനായി സംസ്ഥാന ഖജനാവില്‍ പണം തികയാതെ വന്നതോടെയാണ് കേന്ദ്രത്തില്‍ നിന്നും കടമെടുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.
ശമ്പളവും പെന്‍ഷനും ഉത്സവകാല ബത്തയും ക്ഷേമപെന്‍ഷനുകളുമൊക്കെയായി നല്‍കാന്‍ വേണ്ടി വരിക 8000 കോടി രൂപയാണ്. ഇതില്‍ ആറായിരം കോടി വായ്പയായും ശേഷിക്കുന്നത് മദ്യം, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി, രജിസ്‌ട്രേഷന്‍ വരുമാനം എന്നിവയില്‍ നിന്നും പിരിച്ചെടുക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
ജി.എസ്.ടി നടപ്പാക്കിയതോടെ നികുതി പിരിവില്‍ സംസ്ഥാനം മാന്ദ്യം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കേന്ദ്രം അനുവദിച്ചിട്ടുള്ള തുക വായ്പയായി എടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. ഇതിന് എട്ടുമുതല്‍ ഒമ്പതുശതമാനം വരെ പലിശ നല്‍കേണ്ടി വരും. ജൂലായ് മുതലാണ് രാജ്യത്ത് ജി.എസ്.ടി നിലവില്‍ വന്നത്. ഇക്കാരണത്താല്‍ തന്നെ ആദ്യമാസങ്ങളില്‍ നികുതി പിരിച്ചെടുക്കുന്നതില്‍ പ്രയാസമുണ്ട്.
ജൂലായ് മാസത്തെ റിട്ടേണ്‍ നല്‍കാന്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ പത്തുവരെ വ്യാപാരികള്‍ക്ക് സാവകാശമുണ്ട്. ഓഗസ്റ്റിലെ റിട്ടേണ്‍ സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയും നല്‍കാം. ഇതിനാല്‍ ഇപ്പോഴത്തെ നികുതി പൂര്‍ണമായും ലഭിക്കാന്‍ വൈകും. ഈ അനിശ്ചിതത്വം ഒഴിവാക്കാന്‍ ജൂലായിലെ താത്കാലിക റിട്ടേണ്‍ ഓഗസ്റ്റ് 20നുള്ളില്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജി.എസ്.ടി. ശൃംഖല പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് സംശയം. മദ്യത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും നികുതി മാത്രമാണ് സര്‍ക്കാരിന് കൃത്യമായി കിട്ടുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ വരുമാനവുമുണ്ട്. മറ്റ് സാധനങ്ങളുടെ നികുതി വാറ്റില്‍ മാസം 1500 കോടിയോളം ലഭിച്ചിരുന്നു. ഇതിന് സമാനമായി ജി.എസ്.ടിയില്‍ ലഭിക്കേണ്ട തുകയാണ് വൈകുന്നത്. ഇത് തുടക്കത്തിലെ അനിശ്ചിതത്വം മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.