താലി കെട്ടു കഴിഞ്ഞപ്പോള്‍ വധു കാലുമാറി: ‘എനിക്കിയാളെ വേണ്ട; കാമുകന്റെ കൂടെ പോണം’
ഗുരുവായൂര്‍: പ്രണയിച്ച പെണ്ണ് മറ്റൊരാളുടെ വധുവായി മാറി നടന്നകലുന്നത് ദൂരെ നിറകണ്ണുകളോടെ നോക്കി കണ്ട കിരീടത്തിലെ സേതുമാധവനെ മറക്കാന്‍ ആര്‍ക്കു സാധിക്കും. എന്നാലിപ്പോള്‍ ഇതാ കാലം മാറിപ്പോയിരിക്കുന്നു. താലിക്കെട്ടു കഴിഞ്ഞാലും പ്രണയിച്ച പയ്യനെ തന്നെ വരനായി വേണമെന്ന നിര്‍ബന്ധമാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക്. ഗുരുവായൂര്‍ ക്ഷേത്രമണ്ഡപത്തിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.
വിവാഹമണ്ഡപത്തില്‍ നിന്ന് താലി കെട്ടിയിറങ്ങുമ്പോള്‍ നവവധു വരന്റെ ചെവിയില്‍ പറഞ്ഞതു മറ്റൊന്നു മല്ല.’ദേ ആ നില്‍ക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന പയ്യന്‍ , ആ വ്യക്തിക്കൊപ്പം ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഇത് വീട്ടുകാര്‍ നിര്‍ബന്ധിച്ച് നടന്ന വിവാഹമാണ്, ദയവായി എന്നെ അയാളൊടൊപ്പം പോകാന്‍ അനുവദിക്കണം.’
വധുവിന്റെ സ്വകാര്യം കേട്ട് ഞെട്ടിപ്പോയ വരന്‍ ഇക്കാര്യം അമ്മയെ അറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സംഭവം പാട്ടായി. കാര്യം പന്തിയല്ലെന്ന് കണ്ട് വധുവിന്റെ സംഘത്തിലെ കാരണവന്‍മാര്‍ വരനെയും വധുവിനെയും ബന്ധുക്കളെയും വിവാഹ സല്‍ക്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതോടെ ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ച ഒടുവില്‍ വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും അവസാനിച്ചു.
തുടര്‍ന്ന് ടെമ്പിള്‍ പോലീസ് സിഐ യു.എച്ച്. സുനില്‍ദാസും സംഘവുമെത്തി ബന്ധുക്കളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ വധുവിന് ചാര്‍ത്തിയ താലി വരന്റെ ബന്ധുക്കള്‍ ഊരിവാങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മുമ്പേ അറിയാമായിരുന്ന വിവരം മറച്ചുവെച്ച് തങ്ങളെ കബളിപ്പിച്ചെന്നാരോപിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശികളായ വരന്റെ ആള്‍ക്കാര്‍ എട്ട് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മൂന്ന് തരം പായസവുമായി സദ്യ തയ്യാറാക്കിയിരുന്നെങ്കിലും കല്യാണം മുടങ്ങിയതോടെ എത്തിയവര്‍ സദ്യ കഴിക്കാതെ മടങ്ങുകയായിരുന്നു. ഹര്‍ത്താലായതിനാല്‍ പുറത്ത് നിന്നു ഭക്ഷണം കിട്ടിയതുമില്ല. ഇതെല്ലാം കണ്ട് കല്ല്യാണമണ്ഡപത്തിന് സമീപമിരുന്നു നിലവിളിക്കുകയായിരുന്നു വരന്റെ മുത്തശ്ശി.