‘രോഷപ്രകടനത്തിന്’ മറുപടിയില്ലാതെ മുഖ്യമന്ത്രി; ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടോയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി.ആവർത്തിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
അതേസമയം മാദ്ധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ശാസിച്ചതില്‍ അപമാനഭാരം കൊണ്ട് കൊണ്ട് തല കുനിയുന്നുവെന്നും അണികളെ കൊല്ലാന്‍ വിട്ടിട്ട് സമാധാന ചര്‍ച്ച നടത്തുന്നത് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി, ആർഎസ്എസ്, സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽനിന്നു മാദ്ധ്യമങ്ങളെ പുറത്താക്കിയിരുന്നു. ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ (മാദ്ധ്യമ പ്രവര്‍ത്തകരെ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചു.