പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമോ? നടുക്കം മാറാതെ വെട്ടിത്തിട്ട ഗ്രാമം

single-img
30 July 2017

പത്തനാപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്‍സിയെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. ഇതോടെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.

പിതൃസഹോദരി പുത്രിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് റിന്‍സി വീട്ടിലെത്തിയത്. പുലര്‍ച്ചെ മരിച്ചുകിടക്കുന്നതായാണ് മാതാവ് കണ്ടെത്തിയത്. പെണ്‍കുട്ടി ധരിച്ചിരുന്ന മാല കാണാനില്ലെന്നും വീട്ടുകാര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മരണവിവരം അറിഞ്ഞ് നിരവധി പേരാണ് വീട്ടിലെത്തിയത്.

അതേസമയം ദുരൂഹമരണങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും പിറവന്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ധിക്കുകയാണ്. മൂന്ന് മാസം മുമ്പാണ് വെട്ടിത്തിട്ടസ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഒടുക്കം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലിസ്. വാഴത്തോപ്പില്‍ ലോറിഡ്രൈവറുടെ കൊലപാതകം തെളിയിക്കപ്പെട്ടെങ്കിലും കടയ്ക്കാമണ്ണില്‍ പതിനാറ് കാരി പ്രസവിച്ച സംഭവത്തില്‍ ഇനിയും പ്രതിയെ പിടികൂടിയിട്ടില്ല. പുനലൂര്‍ പത്തനാപുരം പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ പോലിസ് പട്രോളിങ് കാര്യമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.