ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല:പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.വീഡിയോ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ആർഎസ്എസ് കാര്യവാഹ് രാജേഷ് (37) ആണ് കൊല്ലപ്പെട്ടത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാജേഷിന്റെ ഇടതുകൈ വെട്ടിമാറ്റിയിരുന്നു. വലതു കൈക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു.
രാത്രിയിൽ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയിൽ സാധനം വാങ്ങാൻ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്.ആവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നഗരത്തിൽ ബിജെപി-സിപിഎം സംഘർഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘർഷം ഉണ്ടായത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.