ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം: മൂന്നു പേര്‍ കസ്റ്റഡിയിൽ.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു. ഗിരീഷ്, മഹേഷ്, മണിക്കുട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്നു ബെെക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പുലിപ്പാറയിൽ നിന്നാണ് ബെെക്കുകൾ കണ്ടെത്തിയത്.
മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് രാജേഷിന്റെ കൊലയ്ക്കു പിന്നിലെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് മണിക്കുട്ടൻ. കസ്റ്റഡിയിലുള്ള വരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.വീഡിയോ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്.രാത്രിയിൽ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയിൽ സാധനം വാങ്ങാൻ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്.ആവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നഗരത്തിൽ ബിജെപി-സിപിഎം സംഘർഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘർഷം ഉണ്ടായത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.