നടിയെ ആക്രമിച്ച കേസ്: കാവ്യ, അമ്മ ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യംചെയ്യും

single-img
29 July 2017

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കാവ്യ മാധവന്‍, അമ്മ ശ്യാമള, ഗായികയും അവതാരികയുമായ റിമി ടോമി എന്നിവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് വിവരം.

ഇതോടെ നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം മുറുകുന്നതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെയും ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മൂന്നുപേരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി അടുത്ത സൗഹൃദമുള്ള റിമിയ്ക്ക് സംഭവത്തെക്കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നോ എന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷിച്ചത്.

ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമിക്ക് ഉണ്ടെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയുമായി റിമിയ്ക്കുള്ള പിണക്കത്തെക്കുറിച്ചും പൊലീസ് ചോദിച്ചിരുന്നു. ആക്രമണം നടന്ന ദിവസം വൈകീട്ട് റിമി ദിലീപിനെയും കാവ്യയെയും വിളിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഇതോടെ ആക്രമണം അറിഞ്ഞതുമായി ബന്ധപ്പെട്ട് റിമിയുടെ മൊഴി സംശയാസ്പദമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവരങ്ങളുണ്ട്. അതേസമയം റിമി ടോമിയെ ഫോണ്‍ വഴി ചോദ്യം ചെയ്തത് ശബ്ദ പരിശോധനയ്ക്കാണെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട് 6 മണിക്കീര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തനിക്ക്
പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പൊലീസിനെ അറിയിച്ചത്.

എന്നാല്‍ കാവ്യയും ദിലീപും ഒരുമിച്ച് അഭിനയിച്ച പിന്നെയും സിനിമയുടെ സെറ്റില്‍ സുനി ഉണ്ടായിരുന്നതായും, കാവ്യ സഞ്ചരിച്ചിരുന്ന കാര്‍ സുനി ഓടിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം സുനി പൊലീസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സുനിയെ അറിയില്ലെന്ന മൊഴിയില്‍ വ്യക്തത തേടിയാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കാവ്യ മാധവന്റെ അമ്മ ശ്യാമളയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കാവ്യയെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശ്യാമളയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് യാതൊന്നും തനിക്ക് അറിയില്ലെന്നാണ് ശ്യാമള പൊലീസിനോട് വ്യക്തമാക്കിയത്. എന്നാല്‍ ഗൂഢാലോചനയില്‍ ശ്യാമളയ്ക്ക് അറിവുണ്ടായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

അന്വേഷണ സംഘം ശേഖരിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും മൂവരോടും പൊലീസ് സൂചിപ്പിച്ചിരുന്നു.

അതേസമയം നടന്‍ മുകേഷിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയുന്നതിനാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.