തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവർത്തകൻ മരിച്ചു:തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ
ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് കാര്യവാഹ് രാജേഷ് (37) ആണ് കൊല്ലപ്പെട്ടത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാജേഷിന്റെ ഇടതുകൈ വെട്ടിമാറ്റിയിരുന്നു. വലതു കൈക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു.
അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ക്കിടെയാണ് രാജേഷിന്റെ മരണം. ഇയാളുടെ ശരീരത്തില്‍ നാല്‍പ്പത്തോളം വെട്ടേറ്റെന്നാണ് ആദ്യം ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
രാത്രിയിൽ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയിൽ സാധനം വാങ്ങാൻ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.
നഗരത്തിൽ ബിജെപി-സിപിഎം സംഘർഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘർഷം ഉണ്ടായത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.