ബിജെപി ഓഫീസിനു നേരേയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ച് ഐജി;കൗണ്‍സിലർ ഐപി ബിനു അടക്കമുള്ളവരുടെ അക്രമം കണ്ട് രസിച്ചവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെയുണ്ടായ അക്രമം തടയാൻ ശ്രമിച്ച പൊലീസുകാരന് ഐ.ജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനാണ് പാരിതോഷികം ലഭിക്കുക. മനോജ് എബ്രഹാം പ്രത്യുഞ്ജയനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഗുണ്ടാകളുടെ ചെയ്തി തടയാന്‍ നോക്കാതെ കണ്ടു രസിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവർ ഒഴിഞ്ഞുമാറുന്നത് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവത്തെ കുറിച്ച് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. കൗണ്‍സിലര്‍ ബിനു ഐ.പി, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിന്‍ സാജ് കൃഷ്ണ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.