തിരുവനന്തപുരത്ത് നിരോധനാജ്ഞ: നഗരപരിധിയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്‌

single-img
28 July 2017

തിരുവനന്തപുരം: ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തേയ്ക്കാണ് നിരോധനാജ്ഞ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തലസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ മൂലമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഉത്തരവ് പ്രകാരം നഗരപരിധിയില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനോ, പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനോ യോഗങ്ങള്‍ വിളിക്കുന്നതിനോ പൊലീസിന്റെ അനുവാദം വേണം. അല്ലാത്ത പക്ഷം ഇത് ക്രിമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നാലെ തിരുവനന്തപുരത്ത് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതാവ് എം വിന്‍സന്റ് അറസ്റ്റിലായതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബാലരാമ പുരം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു