സ്ത്രീധന കേസുകളില്‍ നിജസ്ഥിതി പരിശോധിക്കാതെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീധന പീഡന പരാതിയില്‍ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്താതെ അറസ്റ്റോ നിയമ നടപടിയോ സ്വീകരിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ ഇത്തരം കേസുകളില്‍ അറസ്റ്റിലേക്ക് പൊലീസ് നീങ്ങാന്‍ പാടുള്ളു എന്നും കോടതി വ്യക്തമാക്കി. ഇതിനായി ഓരോ സംസ്ഥാനങ്ങളിലും കുടുംബക്ഷേമ സമിതികള്‍ രൂപവത്കരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്ത്രീധന നിരോധന നിയമ വകുപ്പ് 498 എ ദുരുപയോഗം ചെയ്ത് ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവരെ കേസുകളില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. കുറ്റവാളികളല്ലാത്തവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇത്തരം കേസുകള്‍ ഇടയാക്കുന്നതായും ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
സ്ത്രീധന പീഡന പരാതികളില്‍ പലതും പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തവയാണ്. ഇവയ്ക്കുമേല്‍ അറസ്റ്റ് പോലുള്ള അനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. 2014 ജൂലായില്‍ കോടതി നിര്‍ദേശിച്ച 41 പോയിന്റുകളടങ്ങിയ ചെക്ക് ലിസ്റ്റ് പൊലീസ് അറസ്റ്റിനു മുന്നോടിയായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗം തടയണമെന്നും കോടതി വ്യക്തമാക്കി. ദുരുപയോഗം തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും കുടുംബക്ഷേമ സമിതികള്‍ രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്ത്രീധന പീഡന കേസുകളില്‍ നടപടിയുമായി നീങ്ങുന്നതിനും മുന്‍പ് പരാതി കുടുംബക്ഷേമ സമിതിയ്ക്ക് പൊലീസ് കൈമാറണം. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമേ പൊലീസ് നിയമ നടപടിയിലേക്ക് നീങ്ങാന്‍പാടുള്ളുവെന്നും കോടതി വ്യക്തമാക്കി.